ന്യൂഡൽഹി: കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ 14,235.30 കോടിയുടെ ഏഴ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2,817 കോടിയുടെ ഡിജിറ്റല്‍ കൃഷി ദൗത്യത്തിൽ കര്‍ഷക രജിസ്ട്രി, ഗ്രാമങ്ങളുടെ ഭൂപടം, ജിയോസ്പേഷല്‍ ഡാറ്റ, വരള്‍ച്ച/വെള്ളപ്പൊക്ക നിരീക്ഷണം, കാലാവസ്ഥ/ഉപഗ്രഹ ഡാറ്റ, ഭൂഗര്‍ഭ ജലം/ജലലഭ്യത ഡാറ്റ, വിളവെടുപ്പിനും ഇന്‍ഷുറന്‍സിനുമായി മോഡലിങ് എന്നിവയുൾപ്പെടും.
2047ഓടെ ഭക്ഷ്യസുരക്ഷയും കാലാവസ്ഥ പ്രതിരോധശേഷിയും ഉറപ്പാക്കാനുള്ള പദ്ധതിക്ക് 3,979 കോടി, കാര്‍ഷിക വിദ്യാഭ്യാസവും പരിപാലനവും ശാക്തീകരിക്കാൻ 2,291 കോടി, കന്നുകാലിയിൽനിന്നും ക്ഷീരകൃഷിയില്നിന്നുമുള്ള കര്‍ഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ‘സുസ്ഥിര ജീവശാസ്ത്ര ആരോഗ്യവും’ ഉല്പാദന പദ്ധതിക്ക് 1,702 കോടി, ഹോര്‍ട്ടികള്‍ച്ചര്‍ സസ്യങ്ങളില്‍നിന്ന് കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുന്ന സുസ്ഥിര ഹോര്‍ട്ടികള്‍ച്ചര്‍ വികസനത്തിന് 1129.30 കോടി രൂപ, കൃഷി വിജ്ഞാന കേന്ദ്രം ശക്തിപ്പെടുത്താൻ 1,202 കോടി, പ്രകൃതി വിഭവ പരിപാലനത്തിന് 1,115 കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്. ഗുജറാത്തിലെ സാനന്ദിൽ സെമികണ്ടക്ടർ നിർമാണത്തിന് മൻമാഡ്-ഇൻഡോർ റെയിൽ ലൈനിനും മന്ത്രിസഭ അംഗീകാരം നൽകി.