ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ്. സെബി അംഗമായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്കിൽനിന്ന് മാധബി 16.80 കോടി രൂപ ശമ്പളമായി കൈപ്പറ്റിയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. ഇത് ധാർമികതയുടെ ഗുരുതര ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2017 മുതൽ 2024 വരെ മാധബി ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ എന്നിവയിൽനിന്ന് ശമ്പളം സ്വീകരിച്ചെന്നാണ് ആരോപണം. സ്വകാര്യ സ്ഥാപനത്തിന്റെ ശമ്പളം കൈപ്പറ്റുന്നയാൾ സെബിയിൽ പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് നിഷ്പക്ഷമായി പ്രവർത്തിക്കാൻ സാധിക്കുകയെന്ന് പവൻ ഖേര ചോദിച്ചു. സെബി നിയമത്തിലെ 54ാം വകുപ്പിന്റെ ലംഘനമാണ് ഇത്. ഇക്കാലയളവിൽതന്നെ ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ നിരവധി അന്വേഷണങ്ങൾ തീർപ്പാക്കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017ൽ സെബി അംഗമായ മാധബി 2022ലാണ് അധ്യക്ഷയായത്.