ന്യൂഡൽഹി: ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷുമായി അടുത്ത ബന്ധമുള്ള ഡോക്ടറെ സി.ബി.ഐ ചോദ്യം ചെയ്തു. ബർദ്വാൻ മെഡിക്കൽ കോളജിൽ നിന്ന് വിദൂര സ്ഥലത്തേക്ക് മാറ്റിയ ബിരുപക്ഷ ബിശ്വാസിനെയാണ് ചോദ്യം ചെയ്തത്.
ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ആഗസ്റ്റ് ഒമ്പതിന് ആർ.ജി കർ മെഡിക്കൽ കോളജിൽ ബിശ്വാസുണ്ടായിരുന്നു. മെഡിക്കൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിശ്വാസ്, അവിക് ദേ, രഞ്ജിത് സാഹ എന്നീ ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്.