ബെംഗളൂരു: ബംഗളുരുവിൽ 26കാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. മുന്നേശ്വരിയിലെ വയലിക്കാവിലെ അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പാർട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു.
മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൂർച്ചയേറിയ വസ്തു ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയതെന്നും പൊലീസ് പറഞ്ഞു.
മൂന്നു മാസം മുമ്പാണ് യുവതി കർണാടകയിൽ എത്തിയത്. ഒരു പ്രമുഖ മാളിൽ ജോലിചെയ്ത് വരികയായിരുന്നു ഇവർ. യുവതി തനിച്ചായിരുന്നു താമസം . കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ സഹോദരൻ താമസിക്കാൻ എത്തിയിരുന്നു. യുവതി വിവാഹിതയായിരുന്നെങ്കിലും ഭർത്താവും മകനുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ഇവരുടെ ഭർത്താവായ റാണയെ ചോദ്യംചെയ്ത് വരികയാണ്.
2022-ൽ ന്യൂഡൽഹിയിലെ ഛത്തർപൂരിൽ നിന്ന് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 27 കാരിയായ ശ്രദ്ധ വാക്കർ എന്ന യുവതിയെ കാമുകനായ അഫ്താബ് അമിൻ പൂനാവാല കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.