മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കുമെന്ന സൂചന നൽകി പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി ബി എ ) 11 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നവംബർ 28 ഓടെ നിലവിലെ സർക്കാറിന്റെ കാലാവധി കഴിയും.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. ഭരണ, പ്രതിപക്ഷ മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുന്നതിനിടെയാണ് വി.ബി.എയുടെ പ്രഖ്യാപനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുമായി ചർച്ച നടത്തിയെങ്കിലും പിന്നീട് വി.ബി.എ ഒറ്റക്ക് മത്സരിക്കുകയായിരുന്നു.
സംസ്ഥാനത്തെ 288 മണ്ഡലങ്ങളിൽ ഔറംഗാബാദ്, നാഗ്പൂർ, നാന്ദഡ്, വാഷിം, റാവേർ അടക്കം 11 സീറ്റുകളിലാണ് വി.ബി.എയുടെ സ്ഥാനാർഥി പ്രഖ്യാപനം. ഭിന്നലിംഗക്കാരുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന ഷാമിഭ പാട്ടീലാണ് റാവേർ മണ്ഡലത്തിലെ സ്ഥാനാർഥി.
പ്രത്യേക ജാതിയിൽപെട്ട കുടുംബങ്ങളുടെ കൈകളിൽനിന്ന് അധികാരം നേടിയെടുക്കാൻ പാർശ്വവത്കരിക്കപ്പെട്ടവർക്കും ബഹുജന സമുദായങ്ങൾക്കും സ്ഥാനാർഥി നിർണയത്തിൽ പ്രാതിനിധ്യം നൽകിയതായി പ്രകാശ് അംബേദ്കർ പറഞ്ഞു.