ബർലിൻ: ജർമൻ ഫുട്ബാൾ ടീമിന്റെ പുതിയ നായകനായി ബയേൺ മ്യൂണിക് മിഡ്ഫീൽഡർ ജോഷ്വാ കിമ്മിഷിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം വിരമിക്കൽ പ്രഖ്യാപിച്ച ഇൽകായ് ഗുണ്ടോഹന്റെ പിൻഗാമിയായാണ് കിമ്മിഷ് എത്തുന്നത്. റയൽ മാഡ്രിഡിന്റെ പ്രതിരോധ താരം അന്റോണിയോ റൂഡ്രിഗറും ആഴ്സണൽ മുന്നേറ്റതാരം കായ് ഹാവട്സും വൈസ് ക്യാപ്റ്റന്മാരായും തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നേഷൻസ് ലീഗിൽ ഹംഗറിക്കെതിരായ മത്സരത്തിലും 10ന് നെതർലാൻഡ്സിനെതിരായ പോരാട്ടത്തിലും പുതിയ നായകന്റെ കീഴിലാകും ജർമനി ഇറങ്ങുക.
2016ലാണ് കിമ്മിഷ് ജർമൻ ജഴ്സിയിൽ അരങ്ങേറിയത്. മുമ്പ് സ്ഥിരം നായകന്മാരുടെ അഭാവത്തിൽ ടീമിനെ നയിച്ച പരിചയം താരത്തിനുണ്ട്. 91 മത്സരങ്ങളിൽ ജർമനിക്കായി ഇറങ്ങിയ കിമ്മിഷ് 17 തവണ ക്യാപ്റ്റന്റെ ആം ബാൻഡണിഞ്ഞിട്ടുണ്ട്. ജർമനി ആതിഥേയരായ യൂറോ കപ്പിന് ശേഷം മാനുവൽ നോയർ, തോമസ് മ്യൂളർ, ടോണി ക്രൂസ്, ഇൽകായ് ഗുണ്ടോഹൻ എന്നീ പ്രധാന താരങ്ങൾ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നു.