കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ‘ക്രൈം’ എഡിറ്റർ ടി.പി. നന്ദകുമാറിന്റെ ഹരജി.
നടന്മാരടക്കം പ്രതികളായി ബലാത്സംഗമടക്കം കുറ്റങ്ങൾ വെളിപ്പെട്ടിട്ടും നടപടിക്ക് ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ല. ഇത് ഭരണാധികാരികളുടെ ചുമതലയിൽനിന്നുള്ള ഒളിച്ചോട്ടവും ഇരകളുടെ മൗലികാവകാശത്തെ ധ്വംസിക്കലുമാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
കൊച്ചി: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെട്ട സംഭവങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. അഭിഭാഷകരായ എ. ജന്നത്ത്, അമൃത പ്രേംജിത് എന്നിവരാണ് ഹരജി നൽകിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് അടുത്ത ദിവസം ഹരജി പരിഗണിക്കും.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതിലൂടെ പ്രതികളെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമമെന്ന് ഹരജിയിൽ ആരോപിച്ചു. കേരള പൊലീസ് തന്നെ അന്വേഷണം നടത്തുന്നത് പ്രതികൾ രക്ഷപ്പെടാനിടയാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.