ഭുവനേശ്വർ: ഭരത്പൂർ പൊലീസ് സ്റ്റേഷനിൽ സൈനികനെ ശാരീരികമായി ഉപദ്രവിക്കുകയും പ്രതിശ്രുത വധുവിനെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സസ്പെൻഡ് ചെയ്ത അഞ്ച് പൊലീസുകാരെ ഉടൻ തിരിച്ചെടുക്കണമെന്ന് ഒഡിഷ പൊലീസ് അസോസിയേഷൻ.
അന്വേഷണം നടക്കുന്നതിനാൽ അഞ്ചു പൊലീസുകാരെയും സസ്പെൻഡ് ചെയ്യാൻ കഴിയില്ലെന്നും കുറ്റം തെളിയുന്നതുവരെ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്നും അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ഉമേഷ് ചന്ദ്ര സാഹു പറഞ്ഞു. അതേസമയം സംഭവം ദൗർഭാഗ്യകരമാണെന്നും സാഹു പറഞ്ഞു. സമാനമായ ആവശ്യം ഉന്നയിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം പൊലീസ് കമീഷണർ സഞ്ജീബ് പാണ്ഡെയെയും സമീപിച്ചിരുന്നു.
സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് പിരിച്ച്വിടണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് അസോസിയേഷൻ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ഭരത്പൂർ പോലീസ് സ്റ്റേഷനിലെ മുൻ ഐ.ഐ.സി ദിനക്രുഷ്ണ മിശ്ര, സബ് ഇൻസ്പെക്ടർ ബൈസാലിനി പാണ്ഡ, ഇ.എസ്.ഐ സലിലമയീ സാഹു, എസ്.ഐ സാഗരിക രഥ്, കോൺസ്റ്റബിൾ ബലറാം ഹാൻസ്ദ എന്നിവരെ ഡി.ജി.പി വൈ.ബി ഖുറാനിയ വ്യാഴാഴ്ചയാണ് സസ്പെൻഡ് ചെയ്തത്.