ജയ്പൂർ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും എന്നാൽ, രാജസ്ഥാനിലെ ഏഴ് നിയമസഭാ സീറ്റുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടിതലത്തിലുള്ള അവലോകനത്തിനുശേഷമേ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകൂവെന്നും തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം പറഞ്ഞു.
തോൽവിയുടെ കാരണം വിലയിരുത്താൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗം വിളിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പാർട്ടി തീർപ്പിലെത്തും.
രാജസ്ഥാനിലെ മുൻ കോൺഗ്രസ് സർക്കാറിന്റെ തീരുമാനങ്ങൾ ബി.ജെ.പി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കോൺഗ്രസിന്റെ പദ്ധതികൾ നിർത്തരുതെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ‘ഞങ്ങളുടെ പദ്ധതികൾ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെടുന്നുവെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. അത്തരം പദ്ധതികൾ നിർത്തുന്നതിലൂടെ അവർ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. അതിനാൽ അവ നിർത്തുന്നതിൽ അർത്ഥമില്ലെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.