ന്യൂഡൽഹി: ബിനാമി സ്വത്ത് നിരോധനവുമായി ബന്ധപ്പെട്ട നിയമത്തിലെ രണ്ട് വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമെന്ന് വിധിച്ച 2022ലെ ഉത്തരവ് സുപ്രീംകോടതി പിൻവലിച്ചു. ബിനാമി ഇടപാടുകൾ നിരോധിക്കുന്നതും ഇത്തരം സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ കാര്യത്തിലാണ് നടപടി.
കേന്ദ്ര സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹരജി അനുവദിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമത്തിലെ സെക്ഷൻ മൂന്ന് ബിനാമി സ്വത്ത് ഇടപാടുകൾ നിരോധിക്കുന്നതാണ്. ബിനാമി സ്വത്തുക്കളുടെ കണ്ടുകെട്ടലുമായി ബന്ധപ്പെട്ടതാണ് സെക്ഷൻ അഞ്ച്. ഈ വ്യവസ്ഥകളുടെ സാധുത 2022ലെ ബെഞ്ച് മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇതിനോട് യോജിച്ചാണ് സുപ്രീംകോടതിയുടെ നടപടി. 2022 ആഗസ്റ്റിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് രണ്ട് വ്യവസ്ഥകളും ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ചത്.