ന്യൂഡൽഹി: സിഖ് വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ കൊല്ലാൻ ചട്ടം കെട്ടിയ ‘വാടകക്കൊലയാളി’ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ ഏജന്റായതോടെയാണ് വധശ്രമ ഗൂഢാലോചന പുറത്തായതെന്ന് അമേരിക്ക. ‘വാടകക്കൊലയാളി’ ഗൂഢാലോചന വിവരം ചോർത്തിയതാണ് വധശ്രമ കേസിൽ മുൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി (റോ) ഉദ്യോഗസ്ഥന്റെ കുറ്റവിചാരണയിലേക്ക് നയിച്ചത്.
അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവർ കാണിച്ച അതി സാഹസികതയാണിതെന്ന് അമേരിക്കയിലെ മുൻ ഇന്ത്യൻ സ്ഥാനപതി മീര ശങ്കർ ഈ കേസിനെ വിശേഷിപ്പിച്ചു. അമാനത്, വികാസ് എന്നീ അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വികാഷ് യാദവ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽനിന്ന് (സി.ആർ.പി.എഫ്) ഡെപ്യൂട്ടേഷനിൽ ‘റോ’യിൽ ചേർന്ന് ഇന്ത്യാ ഗവൺമെന്റിനായി പ്രവർത്തിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം.
‘റോ’ക്ക് വേണ്ടി കാബിനറ്റ് സെക്രട്ടേറിയറ്റാണ് വികാഷ് യാദവിന് സുരക്ഷാ പരിപാലന, രഹസ്യാന്വേഷണ ചുമതലകളുള്ള ‘സീനിയർ ഫീൽഡ് ഓഫിസർ’ എന്ന തസ്തികയിൽ ജോലി നൽകിയതെന്നും ഇത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഭാഗമാണെന്നും അമേരിക്കൻ ഏജൻസി വ്യക്തമാക്കി.