ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്ന് ആരോപിച്ച് വിവാദ പുരോഹിതൻ യതി നരസിംഹാനന്ദയുടെ അടുത്ത സഹായി ഉദിത ത്യാഗിയാണ് പരാതി നൽകിയത്.
ഗാസിയാബാദ് പൊലീസ് കേസെടുത്തത് വെരിഫിക്കേഷൻ പോലും നടത്താതെയാണെന്ന് മുഹമ്മദ് സുബൈർ പ്രതികരിച്ചു. പ്രസ്തുത വാർത്ത എല്ലാ മാധ്യമങ്ങളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തനിക്കെതിരെ മാത്രം കേസെടുത്തത് പ്രത്യേക ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, പ്രവാചകനെതിരെ യതി നരസിംഹാനന്ദ നടത്തിയ പരാമർശത്തിൽ കേസെടുത്തിരുന്നു. താനെ, അമരാവതി എന്നിവിടങ്ങളിലാണ് കേസ്. നരസിംഹയുടെ വിവാദ പ്രസ്താവന അമരാവതിയിൽ സംഘർഷത്തിന് വഴിവെച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് സുബൈർ നടത്തിയ ട്വീറ്റുകളിലാണ് പൊലീസ് കേസെടുത്തത്. യതി നരസിംഹാനന്ദയുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.