മംഗളൂരു: കർണാടകയിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ നേതാക്കളുടെ സഹോദരനുമായ മുംതാസ് അലിയെ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മംഗളൂരു പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി. ജനതാദൾ സെക്കുലർ എം.എൽ.സി അംഗം ബി.എം ഫാറൂഖിന്റെയും മുൻ കോൺഗ്രസ് എം.എൽ.എ മുഹിയുദ്ദീൻ ബാവയുടെയും സഹോദരനാണ് കാണാതായ മുംതാസ് അലി.
അതേസമയം, മുംതാസ് അലിയുടെ ആഢംബര കാർ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മുൻഭാഗം തകർന്ന നിലയിലായിരുന്നു കാർ. മുംതാസ് അലി പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വതത്തിൽ നദിയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്നും കാറിൽ പുറത്തേക്ക് പോയ മുംതാസ് നഗരത്തിൽ ചുറ്റിക്കറങ്ങിയിരുന്നതായി പ്രാഥമികാന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് മണിയോടെയാണ് മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം വാഹനം നിർത്തിയിട്ടത്. കാർ അപകടത്തിൽപ്പെട്ടതിന്റെ അടയാളങ്ങൾ വാഹനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമീഷണർ അനുപം അഗ്രവാൾ അറിയിച്ചു.
മുംതാസ് അലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൾ ലോക്കൽ പൊലീസിന് പരാതി നൽകിയത്. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.