കൊച്ചി: ശ്വാസത്തിൽ ലഹരിമരുന്നിന്റെ ഗന്ധം കണ്ടെത്തിയെന്ന പേരിൽ ഒരാൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ നിലനിൽക്കില്ലെന്ന് ഹൈകോടതി. ഗന്ധമറിയാനുള്ള മനുഷ്യശേഷി സ്ഥിരസ്വഭാവത്തിലോ ഏകീകൃത രൂപത്തിലോ അല്ലാത്തതിനാൽ ഒരു കേസ് തെളിയിക്കാൻ ഘ്രാണ ശക്തി പര്യാപ്തമല്ല.
ഇത് തെളിവിനു പകരമാകില്ല. ഗന്ധത്തിന്റെ പേരിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ചാൽ ലഹരിമരുന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് ആരെവേണമെങ്കിലും പ്രതിയാക്കാനാവുന്ന അനുചിത സാഹചര്യങ്ങളുണ്ടാകുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
മലമ്പുഴ സ്വദേശി ഇബ്നു ഷിജിൽ നൽകിയ ഹരജിയിൽ ഇയാൾക്കെതിരെ പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
2023 ജനുവരി മൂന്നിന് മലമ്പുഴ ഡാമിന് സമീപം നിൽക്കുകയായിരുന്ന പ്രതി പൊലീസിനെക്കണ്ട് വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് ഡാമിലേക്ക് എറിഞ്ഞു. എങ്കിലും പ്രതിയുടെ ശ്വാസത്തിൽനിന്ന് കഞ്ചാവിന്റെ ഗന്ധം അന്വേഷണ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞെന്ന പേരിൽ മലമ്പുഴ പൊലീസ് കേസെടുക്കുകയായിരുന്നു.