കൊച്ചി: വാഹാനാപകടത്തിൽ ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന യുവാവിന്റെ ബീജമെടുത്ത് സൂക്ഷിക്കാൻ ഹൈകോടതി ഉത്തരവ്. തനിക്ക് ഭർത്താവിൽനിന്ന് കുട്ടി വേണമെന്നാവശ്യപ്പെട്ട് 34കാരിയായ ഭാര്യ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്.
അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്നോളജി (എ.ആർ.ടി) ട്രീറ്റ്മെന്റിലൂടെ കുട്ടിക്ക് ജന്മം നൽകാൻ ഭർത്താവിന്റെ ബീജം എടുക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. 2021ൽ നിലവിൽവന്ന എ.ആർ.ടി നിയമപ്രകാരം ദമ്പതികളിൽ ഇരുവരുടെയും അനുമതി ആവശ്യമാണെങ്കിലും ഭർത്താവിന്റെ അനുമതി വാങ്ങുക സാധ്യമല്ലാത്തതിനാലാണ് യുവതിയും ഭർത്താവിന്റെ അമ്മയും ചേർന്ന് ഹൈകോടതിയെ സമീപിച്ചത്.
എറണാകുളം സ്വദേശിയായ യുവാവ് ആഗസ്റ്റ് നാലിന് രാത്രി ബൈക്കിൽ യാത്രചെയ്യുമ്പോൾ എതിരെവന്ന കാറിടിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല.