ചേര്‍ത്തല: എയ്ഡഡ് സ്കൂളിൽ മകള്‍ക്ക് ക്ലര്‍ക്ക് നിയമനത്തിനായി സര്‍ക്കാർ മുദ്രസഹിതമുള്ള വ്യാജ നിയമന ഉത്തരവ് നല്കി 2.15 ലക്ഷം കബിളിപ്പിച്ചെന്നു കാട്ടി വീട്ടമ്മ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്കി. ബി.ജെ.പി സംസ്ഥാന സമിതി അംഗം ആര്. ഉണ്ണികൃഷ്ണനെതിരെയാണ് പരാതി നല്‍കിയത്. ബി.ജെ.പി നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് ലക്ഷ്മിനിവാസില്‍ പ്രീന ഹരിദാസാണ് പരാതി നല്‍കിയത്. പരാതിക്കാരിയുടെ ഭർത്താവ് ഹരിദാസ് ബി.ജെ.പി മാരാരിക്കുളം പഞ്ചായത്ത് കമ്മിറ്റി മുന്‍ സെക്രട്ടറികൂടിയാണ്.2021ലാണ് മകള്‍ക്ക് ജോലി വാഗ്ദാനംചെയ്ത് ആര്. ഉണ്ണികൃഷ്ണന് സമീപിച്ചതെന്നും അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് 2.15 ലക്ഷം രൂപ സാറ എന്ന ഇന്ദുവിന്റെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയതെന്നും പ്രീനയും ഭര്‍ത്താവും വാർത്തസമ്മേളത്തില്‍ പറഞ്ഞു.
മകളുടെ സ്വര്‍ണം പണയംവെച്ചാണ് പണം നല്‍കിയത്. പണം നല്‍കിയതിനു പിന്നാലെ സര്‍ക്കാര്‍ മുദ്രയുള്ള നിയമന ഉത്തരവും നല്കി. എന്നാല്‍, ഇതുമായി സ്കൂളിലെത്തിയതോടെയാണ് ഉത്തരവ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നു പണം തിരികെ കിട്ടാന്‍ ശ്രമം നടത്തിയെങ്കിലും മടക്കിനല്‍കിയില്ല. പാര്‍ട്ടിതലത്തിലും പിന്നീടു പൊലീസിലും നല്കിയ പരാതികളില്‍ നടപടിയില്ലാതെ വന്നതോടെയാണ് ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇതേ തരത്തില്‍ നിരവധി പേർ കബിളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും നേരത്തേ ചിലരുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ സാറ എന്ന ഇന്ദു, ചേര്‍ത്തല സ്വദേശി ശ്രീകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതാണ്. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍, തങ്ങള്‍ക്ക് പിടിയിലായവരുമായി ബന്ധമില്ലെന്നും ഇടപാടുകളെല്ലാം ആര്. ഉണ്ണികൃഷ്ണന്റെ നിർദേശത്തിലായിരുന്നെന്നാണ് ഇവരുടെ പരാതി.സംഭവത്തിൽ പരാതിയും പ്രതികരണവുമായി രംഗത്തിറങ്ങിയതോടെ ഭര്‍ത്താവിനുനേരെ വധഭീഷണിയടക്കം നിലനില്‍ക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.