ചേർത്തല: യുവാവിനെ സംഘം ചേർന്ന് അക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അർത്തുങ്കൽ പൊലീസ് പിടികൂടി. ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ തറയിൽ വീട്ടിൽ ടി.എ. സെബാസ്റ്റ്യനാണ് (23) അറസ്റ്റിലായത്.ആഗസ്റ്റ് 12ന് രാത്രി പരുത്യംപ്പള്ളി അമ്പലത്തിന് സമീപം തൈക്കൽ സ്വദേശി പള്ളിപ്പറമ്പിൽ ഷെറിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.
ഷെറിന്റെ സുഹൃത്തും പ്രതികളുമായി തർക്കം ഉണ്ടായതിന്റെ വൈരാഗ്യത്തിൽ ഒമ്പതോളം പേർ വരുന്ന സംഘം തടിക്കഷണങ്ങളും മറ്റുമായി ആക്രമിക്കുകയായിരുന്നു. തലക്കും ചെവിക്കും ഗുരുതര പരിക്കേറ്റ ഷെറിൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അഞ്ച് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ നാലാം പ്രതിയായ സെബാസ്റ്റ്യനെ കോട്ടയം ഉല്ലല ഭാഗത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.