ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) നേതാവ് ആതിഷി ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ രാജിവെച്ച് ഒഴിഞ്ഞ പദവിയിലേക്കാണ് ആതിഷി അധികാരമേറ്റത്. ഡൽഹി മുഖ്യമന്ത്രിയാകുന്ന പ്രായം കുറഞ്ഞ നേതാവാണ് 43കാരിയായ ആതിഷി. മുകേഷ് അഹ്ലാവത്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, കെലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ മുകേഷ് അഹ്ലാവത് ഒഴികെയുള്ളവർ കെജ്രിവാൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു.
ആതിഷിയിലൂടെ ഡൽഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നത്. സുഷമ സ്വരാജും ഷീല ദീക്ഷിതുമാണ് ആതിഷിയുടെ മുൻഗാമികൾ. കെജ്രിവാൾ മന്ത്രിസഭയിൽ ധനം, റവന്യൂ, വിദ്യാഭ്യാസം വകുപ്പുകളാണ് ആതിഷി കൈകാര്യം ചെയ്തത്. മദ്യനയക്കേസിൽ കെജ്രിവാൾ ജയിലിൽ കഴിഞ്ഞപ്പോൾ ആതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്.
എ.എ.പിയുടെ ജനകീയ മുഖം
കെജ്രിവാളും മനീഷ് സിസോദിയയും കഴിഞ്ഞാൽ എ.എ.പിയിലെ ഏറ്റവും ജനകീയതയും സ്വാധീനവുമുള്ള നേതാവായി ആതിഷി മാറിക്കഴിഞ്ഞു. ഡൽഹി സർവകലാശായിൽ അധ്യാപകരായിരുന്ന വിജയ് സിങ്ങിന്റെയും തൃപ്തവാഹിയുടെയും മകളായി 1981ലാണ് ആതിഷി ജനിച്ചത്. 2001ൽ ഡൽഹി സെന്റ് സ്റ്റീഫൻ കോളജിൽനിന്നു ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ആതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. 2003ൽ സ്കോളർഷിപ്പോടെ ഓക്സ്ഫഡിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. പിന്നീട് 2005ലും ഓക്സ്ഫഡിൽ തന്നെ ഗവേഷകയായി.
ഒരു വർഷത്തിന് ശേഷം ആന്ധ്രപ്രദേശിലെ സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു. അതിനു ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു ആതിഷി കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെച്ചു. ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. വ്യത്യസ്ത എൻ.ജി.ഒകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണുമായുള്ള കണ്ടുമുട്ടലാണ് ആം ആദ്മി പാർട്ടിയിലേക്ക് ആതിഷിയെ ആകർഷിച്ചത്.
എന്നാൽ ആം ആദ്മിയുടെ അഴിമതിവിരുദ്ധരാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള പ്രചാരണത്തിന് ആതിഷി എതിരായിരുന്നു. 2013 ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി ആതിഷി പാർട്ടിയിൽ ചേർന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതിയിൽ അവർ അംഗമായി. 2013 മുതൽ പാർട്ടിയുടെ വക്താവായി ആതിഷി സജീവമായി. ഇപ്പോൾ മുഖ്യമന്ത്രി പദം വരെ എത്തിയിരിക്കുന്നു ആ രാഷ്ട്രീയ യാത്ര.