ബ്രിഡ്ജ്ടൗൺ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ടിൽ യു.എസ്.എക്കെതിരെ തകർപ്പൻ ജയവുമായി വെസ്റ്റിൻഡീസ്. ഒമ്പത് വിക്കറ്റിനാണ് സൂപ്പർ എട്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസ് യു.എസ്.എയെ തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത യു.എസിനെ 128 റൺസിലൊതുക്കാൻ വിൻഡീസിന് കഴിഞ്ഞു.
19.5 ഓവറിലാണ് യു.എസ്.എ ഓൾ ഔട്ടായത്. 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആന്ദ്രേ റസലും 19 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത റോസ്റ്റൺ ചേസുമാണ് യു.എസ്.എയുടെ നട്ടെല്ലൊടിച്ചത്. യു.എസ് നിരയിൽ 29 റൺസെടുത്ത ആൻഡ്രിയാസ് ഗോസിനൊഴികെ മറ്റാർക്കും തിളങ്ങാനായില്ല.
മറുപടി ബാറ്റിങ്ങിൽ 39 പന്തിൽ 82 റൺസെടുത്ത ഷായ് ഹോപിന്റെ തകർപ്പൻ പ്രകടനമാണ് വിൻഡീസിന് അനായാസ ജയമൊരുക്കിയത്. എട്ട് സിക്സറുകളും നാല് ബൗണ്ടറുകളും അടങ്ങുന്നതായിരുന്നു ഹോപിന്റെ ഇന്നിങ്സ്. 13 പന്തിൽ നിന്നും 27 റൺസെടുത്ത നിക്കോളാസ് പുരാനും പുറത്താകാതെ നിന്നു.
ജയത്തോടെ സൂപ്പർ എട്ടിലെ ഗ്രൂപ്പ് രണ്ടിൽ രണ്ട് കളികളിൽ നിന്ന് ഒരു ജയത്തോടെ വിൻഡീസിന് രണ്ട് പോയന്റായി. രണ്ടു കളികളിൽ രണ്ടും ജയിച്ച ദക്ഷിണാഫ്രിക്കയാണ് നാല് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാമതും പോയിന്റൊന്നുമില്ലാത്ത യു.എസ്.എ നാലാമതുമാണ്.