കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ സംഘടന തലത്തിൽ ഉടൻ നടപടി വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. പാർട്ടിയും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോൾ പദവിയിൽ നിന്ന് നീക്കിയിരുന്നു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗൺസിൽ രംഗത്തെത്തിയിരുന്നു. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി.
യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണെന്നും അവരോട് ചോദിച്ചാൽ കൃത്യമായ ഉത്തരം ലഭിക്കുമെന്നുമായിരുന്നു ഇക്കാര്യത്തിൽ കലക്ടറുടെ വിശദീകരണം.