കൊച്ചി : മാധ്യമങ്ങളില്ലങ്കിൽ ജനാധിപത്യമുണ്ടാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കേരള പത്രപ്രവർത്തക യൂനിയൻ അറുപതാം സംസ്ഥാന സമ്മേളനത്തിൻറെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിൻറെ റോളാണ് മാധ്യമങ്ങളുടേത്. ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്.
സമൂഹത്തെ കേൾക്കാൻ നിങ്ങൾ തയാറാവണം. സത്യം പുറത്ത് വരുന്നതിന് എതിരായി വരുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്. എല്ലാ ശബ്ദങ്ങളെയും കേൾക്കാൻ സഹിഷ്ണുത കാട്ടണം.നിയന്ത്രിക്കാനാകില്ലെങ്കിലും സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു.
കൊല്ലത്ത് കാണാതായ അഭിഗേൽ സാറയെയും ഷിരൂരിൽ അർജുനായുള്ള തെരച്ചിലിലും മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിച്ചു.
കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റെജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ഇടപ്പാൾ, സി.ഐ.സി.സി ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് ഇ.എസ്. ജോൺസൺ, എം.വി. വിനീത, ആർ. കിരൺ ബാബു എന്നിവർ സംസാരിച്ചു.