കോഴിക്കോട്: എ.ടി.എമ്മിൽ നിറക്കാനായി കൊണ്ടുപോയ 25 ലക്ഷം രൂപ തട്ടിയെടുത്തു. കോഴിക്കോട് എലത്തൂർ കാട്ടിൽപീടികയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാറിൽ പണം കൊണ്ടുപോകുമ്പോൾ ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി വിതറി, കെട്ടിയിട്ടാണ് പണം തട്ടിയെടുത്തത്. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ചത്.
കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുളകുപൊടിയുണ്ടായിരുന്നു. കാറിൽ വരുന്നതിനിടെ യുവതി ഉൾപ്പെടുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം തട്ടിയെടുത്തതെന്നും യുവാവ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.