ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള കേന്ദ്ര ന്യൂനപക്ഷ സഹ മന്ത്രി ജോർജ് കുര്യൻ ‘മാധ്യമം’ ന്യൂഡൽഹി ബ്യൂറോ സന്ദർശിച്ചു. ബ്യൂറോ ചീഫ് ഹസനുൽ ബന്ന, സീനിയർ റിപ്പോർട്ടർമാരായ തൻവീർ അഹ്മദ്, ബിനോയ് തോമസ്, ജീവനക്കാരൻ തോമസ് അക്വിനാസ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
നേരത്തെ താൻ കൈയാളിയിരുന്ന ദേശീയ ന്യൂനപക്ഷ കമീഷനിലെ ഉപാധ്യക്ഷ പദവി പോലെ സ്വതന്ത്രമായ ഉത്തരവാദിത്ത നിർവഹണമല്ല ന്യൂനപക്ഷ മന്ത്രാലയത്തിലേതെന്ന് തുടർന്ന് സംസാരിച്ച ജോർജ് കുര്യൻ പറഞ്ഞു. ജുഡീഷ്യൽ അധികാരം കൂടിയുണ്ടായിരുന്ന ന്യൂനപക്ഷ കമീഷനിൽ കക്ഷി രാഷ്ട്രീയ പരിഗണനകൾക്കതീതമായി സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയുമായിരുന്നു. കേരളത്തിൽ നിന്നുള്ളതടക്കമുള്ള പരാതികളിൽ അത്തരം തീരുമാനങ്ങളെടുത്തതിന്റെ അനുഭവവും കേന്ദ്ര മന്ത്രി പങ്കുവെച്ചു.
അതേസമയം ന്യൂനപക്ഷ മന്ത്രാലയത്തിൽ സർക്കാറിന്റെ കൂട്ടുത്തരവാദിത്തത്തിനും നയത്തിനും അനുസൃതമായാണ് തീരുമാനങ്ങളെടുക്കാനും സംസാരിക്കാനുമാവൂ എന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
photo കേന്ദ്ര ന്യൂനപക്ഷ സഹ മന്ത്രി ജോർജ് കുര്യൻ ന്യൂഡൽഹി ‘മാധ്യമം’ ബ്യൂറോ സന്ദർശിച്ചപ്പോൾ