ബംഗളൂരു: ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ലീഡ്. തകർത്തുകളിച്ച ഋഷഭ് പന്തും സർഫറാസ് ഖാനുമാണ് ഇന്ത്യയെ ലീഡിലെത്തിച്ചത്. സർഫറാസ് 150 റൺസ് നേടിയപ്പോൾ പന്ത് 99 റൺസിൽ വീണു. ഇന്ത്യൻ ടീമിന്റെ സ്പൈഡർമാൻ എന്ന് വിളിപ്പേരുള്ള മറ്റൊരു മികച്ച ടെസ്റ്റ് ഇന്നിങ്സിനാണ് ചിന്നസ്വാമി സാക്ഷിയായത്.
ടീം സ്കോർ 231 റൺസിൽ നിൽക്കുമ്പോഴായിരുന്നു പന്ത് ക്രീസിലെത്തിയത്. തുടക്കം നങ്കൂരമിട്ട് കളിച്ച പന്ത് പിന്നീട് കത്തി കയറുകയായിരുന്നു. ഒമ്പത് ഫോറും അഞ്ച് എണ്ണം പറഞ്ഞ സിക്സറുമടിച്ച് ന്യൂസിലാൻഡ് ബൗളർമാരെ ക്ലൂലെസാക്കി നിർത്താൻ പന്തിന് സാധിച്ചു. സൗത്തിക്കെതിരെ 90 റൺസിൽ നിൽക്കുമ്പോളടിച്ച 107 മീറ്റർ സിക്സറൊക്കെ അതിന്റെ ഉത്തമ ഉദാഹരണമാണ്.
നാലാം വിക്കറ്റിൽ സർഫറാസുമെൊത്ത് 177 റൺസിന്റെ കൂട്ടുക്കെട്ടാണ് പന്ത് സൃഷ്ടിച്ചത്. 105 പന്ത് നേരിട്ടാണ് പന്ത് 99 റൺസ് നേടിയത്. താരത്തിന്റെ പുത്താകൽ ഇന്ത്യൻ ഡ്രസിങ് റൂമിനെയും കാണികളെയും ഒരുപോലെ വേദനിപ്പിച്ചു. പന്ത് പുറത്തായതിന് പിന്നാലെ കാണികളും ഇന്ത്യൻ ടീമും നോൺ സ്ട്രൈക്കർ കെ.എൽ. രാഹുലും നിരാശനായി നിൽക്കുന്നത് കാണാമായിരുന്നു. ചായക്ക് പിരിയുമ്പോൾ 438ന് ആറ് എന്ന നിലയിലാണ്. നാല് റൺസുമായി ജഡേജയാണ് ക്രീസിലുള്ളത്. നിലവിൽ 82 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.