മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് എ ടീമിന് വിജയം. അമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോങ്ങിനെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ഹോങ്കോങ്ങിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.
24 പന്തില്‍ 45 റണ്‍സെടുത്ത അക്ബര്‍ അലിയും 29 റണ്‍സ് നേടിയ തൗഹീദ് ഹ്രിദോയിയും 28 റണ്‍സെടുത്ത പര്‍വേഷ് ഹുസൈന് ഇമാനുമാണ് ബംഗ്ലാദേശിന് വിജയം എളുപ്പമാക്കിയത്. നേരത്തേ 61 പന്തില്‍ 85 റണ്‍സെടുത്ത ബാബര്‍ ഹയാത്തിന്റെ ബാറ്റിങ് മികവിലാണ് ഹോങ്കോങ് സ്കോർ പടുത്തുയർത്തിയത്. ബംഗ്ലാദേശിന് വേണ്ടി 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത റിപോണ്‍ മണ്ഡോള് മികച്ച ബൗളിങ് പുറത്തെടുത്തു.
ഹോങ്കോങ്ങിന്റെ ഇഹ്സാന്‍ ഖാന് നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനോട് ശ്രീലങ്ക പൊരുതിത്തോറ്റു. അഫ്ഗാൻ ഉയർത്തിയ 166 റൺസിനെതിരെ അവസാന നിമിഷംവരെ പൊരുതിയ ലങ്ക 11 റൺസിനാണ് അടിയറവ് പറഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒമാന്‍ യു.എ.ഇയെ നേരിടും.വൈകുന്നേരം 5.30നാണ് ഇന്ത്യ എ-പാകിസ്താന് എ ടീമുകളുടെ പോരാട്ടം.