ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ ഫ്ലോറിഡയിൽ നടക്കുന്ന മൂന്നാമത്തെ മത്സരവും ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. സ്റ്റേഡിയം മുഴുവൻ മൂടാനുള്ള സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ഐ.സി.സി മത്സരം നടത്തരുതെന്ന് സുനിൽ ഗവാസ്കർ ആവശ്യപ്പെട്ടു.
പിച്ച് മാത്രം മൂടുമ്പോൾ ഗ്രൗണ്ടിലെ മറ്റ് ഭാഗങ്ങൾ നനയുകയാണ് ചെയ്യുന്നത്. ഒരുപാട് ആളുകളാണ് കളി കാണാൻ വേണ്ടി കാത്തിരിക്കുന്നത്. അവരെ നിരാശരാക്കരുതെന്നും സുനിൽ ഗവാസ്കർ പറഞ്ഞു. മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോണും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
എന്തുകൊണ്ടാണ് ഗ്രൗണ്ട് മുഴുവൻ മൂടാനുള്ള സംവിധാനം നമുക്കില്ലാത്തത്. ഗെയിമുകളിലൂടെ ലഭിക്കുന്ന പണമെല്ലാം എങ്ങോട്ടാണ് പോകുന്നതെന്നും മൈക്കിൾ വോൺ പറഞ്ഞു. മഴമൂലം ഫ്ലോറിഡയിൽ നടന്ന മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നു.
ശ്രീലങ്ക-നേപാൾ, ഇന്ത്യ-കാനഡ, യു.എസ്.എ-അയർലാൻഡ് മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. ഔട്ട്ഫീൽഡിൽ ഈർപ്പം നിലനിന്നതിനാലാണ് മത്സരം ഉപേക്ഷിക്കാനുള്ള കാരണം.