മ്യൂണിക്: യൂറോ കപ്പ് നേടുക എന്നത് ലോകകപ്പ് നേടുന്നതിനേക്കാൾ പ്രയാസമാണെന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയോട് വിയോജിച്ച് ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച്. ലോകകപ്പിൽ മികച്ച ടീമുകളേറെയുണ്ട്, യൂറോയേക്കാൾ കഠിനമാണ് ലോകകപ്പ് എന്നാണ് തന്റെ അഭിപ്രായമെന്ന് മോഡ്രിച്ച് പ്രതികരിച്ചു.
“എനിക്ക് ഈ താരതമ്യത്തിൽ താൽപര്യമില്ല, യൂറോയിൽ മികച്ച ടീമുകളുണ്ട്. എന്നാൽ, ലോകകപ്പിലും വലിയ ടീമുകളുണ്ട്. എന്നാൽ, എന്നെ സംബന്ധിച്ച് ലോകകപ്പ് ആയിരിക്കാം ഏറ്റവും കഠിനം. എംബാപ്പെ എന്താണ് ഉദ്ദേശിച്ചത് എന്ന് ഞാൻ മനസിലാക്കുന്നു. പക്ഷേ, ഇതാണ് എന്റെ അഭിപ്രായം.”-മോഡ്രിച്ച് പറഞ്ഞു.
യൂറോപ്പിൽ പരസ്പരം കളിക്കുന്ന താരങ്ങൾ തന്നെ എതിരാളികളായി വരുന്നുവെന്നതിനാൽ ലോകകപ്പിനേക്കാൾ പ്രയാസമേറിയതാണ് യൂറോയിൽ കളിക്കുന്നതും കിരീടം നേടുന്നതും എന്നായിരുന്നു എംബാപ്പെയുടെ പരാമർശം.
ഈ പരാമർശത്തിനെതിരെ അർജന്റീന ഇതിഹാസം ലയണൽ മെസ്സിയാണ് ആദ്യം രംഗത്തെത്തിയത്. കോപ്പ അമേരിക്കക്ക് യൂറോ കപ്പിലേതുപോലുള്ള മത്സരക്ഷമത ഇല്ലായെന്നാണെങ്കിൽ സമ്മതിക്കാം. എന്നാൽ അഞ്ചു തവണ കപ്പിടിച്ച ബ്രസീലും മൂന്ന് തവണ കപ്പടിച്ച അർജന്റീനയും രണ്ടു തവണ കപ്പ് നേടിയ ഉറുഗ്വയും ഒന്നുമില്ലാത്ത ഒരു ലോകകപ്പിനെ കുറിച്ച് നിങ്ങൾ ആലോചിച്ച് നോക്കൂ. അപ്പോൾ ഇവരൊന്നും കളിക്കാത്ത യൂറോ കപ്പ് എങ്ങനെയാണ് ലോകകപ്പിനേക്കാൾ കഠിനമാകുന്നതെന്നാണ് മെസ്സി ചോദിച്ചത്.