ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിലെ ഇംഗ്ലണ്ടിന്റെ സമീപനത്തെ ചോദ്യം ചെയ്ത് മുൻ നായകൻ മൈക്കിൾ വോൺ. മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം ടീം നടത്തിയ ബാറ്റിങ് പ്രകടനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെ സ്കൂൾ ക്രിക്കറ്റിനോടാണ് അദ്ദേഹം ഉപമിച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 221-3 എന്ന നിലയിലായിരുന്നു. എന്നാൽ ദിനം വെറും 325 റൺസിൽ ടീമിലെ എല്ലാവരും പുറത്തായി.
പക്വതയില്ലാതെ അറ്റാക്ക് ചെയ്ത് ബാറ്റ് വീശിയ ഇംഗ്ലണ്ട് ബാറ്റർമാർ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ആദ്യ ദിനം 103 റൺസ് നേടിയ ഒല്ലീ പോപ്പ് 154 റൺസുമായി ടീമിന്റെ ടോപ് സ്കോററായി.
‘എനിക്ക് ഇതിന്റെ കാലാവധി തീരുന്നത് പോലെ തോന്നി. ബാറ്റ് കയ്യിൽ ഇരുന്നപ്പോൾ അവർ വിശാലമായി കളിക്കാൻ ശ്രമിച്ചു. ഇന്ത്യക്കെതിരെയൊ ആസ്ട്രേലിയക്കെതിരെയൊ അവർ ഇങ്ങനെ കളിക്കുമായിരുന്നുോ? ഇല്ല. ഫീൽഡ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഒരുപാട് സ്ലിപ്പ് ഫീൽഡർമാരെ വെച്ചു എന്നാൽ ഒരു ഫൈൻ ലെഗിനെ പോലും വെച്ചില്ല. ഇത് നിങ്ങൾ സ്കൂൾ ക്രിക്കറ്റിൽ എതിരെയുള്ള സ്കൂളിനേക്കാൾ ഭേദമാണെന്ന് അറിഞ്ഞ് കളിക്കുന്നത് പോലെയാണ്. ഇംഗ്ലണ്ടിന് ഈ സമ്മറിൽ ഒരുപാട് മോശം ദിവസമൊന്നും ഉണ്ടായിട്ടില്ല. അവർ ഇത്തവണയും ജയിച്ചുകയറുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്,’ മൈക്കിൾ വോൺ പറഞ്ഞു.
രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് ശ്രീലങ്കയുടെ സ്കോർബോർഡിലുള്ളത്. ഒരു ഘട്ടത്തിൽ 93ന് അഞ്ച് വിക്കറ്റ് നഷ്ടമായ ലങ്കയെ കമിന്ദു മെൻഡിസും ധനഞ്ജേയ ഡി സിൽവയും ചേർന്ന് കര കയറ്റുകയായിരുന്നു ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു.