രോഹിത് ശർമ, വിരാട്, കോഹ്ലി, ജസപ്രീത് ബുംറ എന്നീ ഇന്ത്യൻ സൂപ്പർതാരങ്ങൾക്ക് ദുലീപ് ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളിൽ കളിക്കാമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. മൂന്ന് താരങ്ങളും ആവശ്യത്തിൽ കൂടുതൽ വിശ്രമം ലഭിക്കുന്ന താരങ്ങളാണെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
‘ഇന്ത്യ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 249 മത്സരത്തിൽ കളിച്ചിട്ടുണ്ട്. ഇതിൽ 59 ശതമാനം മത്സരമാണ് രോഹിത് കളിച്ചത്, വിരാട് 61 ശതമാനവും ബുംറ 34 ശതമാനം മത്സരത്തിലുമാണ് ഇന്ത്യക്കായി കളിച്ചത്. ആവശ്യത്തിന് വിശ്രം ലഭിക്കുന്ന താരങ്ങളാണ് ഇവരെല്ലാവരും, ദുലീപ് ട്രോഫിയിൽ ഇവരെ തെരഞ്ഞെടുക്കാമായിരുന്നു,’ സഞ്ജയ് മഞ്ജരേക്കർ എക്സിൽ കുറിച്ചു.
ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഒരുപാട് പ്രധാന താരങ്ങൾ ദുലീപ് ട്രോഫിയിൽ ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിലും, അനന്തപൂരിലിമായിട്ടാണ് ആദ്യ റൗണ്ട് മത്സരം നടക്കുക. സോണൽ ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നും മാറിയാണ് ഇത്തവണ ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്ന ഫോർമാറ്റിലാണ് ടൂർണമെന്റ് നടക്കുക. നാല് ടീമിലേക്കുമുള്ള താരങ്ങളെയും അജിത് അഗാർക്കറിന് കീഴിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.