മുണ്ടക്കൈ: മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളെ പാടേ തകർത്ത ഉരുള്‍പൊട്ടലിൽ 119 പേരെ ഇനിയും കണ്ടെത്താനുണ്ടെങ്കിലും ദുരന്തമേഖലയിലെ തിരച്ചിൽ പേരിന് മാത്രമായി. തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏതാണ്ട് നിലച്ച മട്ടിലാണ്.
ദുരന്തഭൂമിയിൽ ഏതാനും സന്നദ്ധ പ്രവർത്തകരും എൻ.ഡി.ആർ.എഫ് ഉൾപ്പെടെയുള്ള സൈന്യവും പൊലീസും ഉണ്ടെങ്കിലും ഇവർ തിരച്ചിൽ നടത്തുന്നില്ല. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ല. ആഗസ്റ്റ് എട്ടിനും ഒമ്പതിനും ജനകീയ തിരച്ചിൽ സജീവമായി നടന്നിരുന്നു.
പിന്നീട് ചാലിയാർ മേഖലയിൽ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങളുടെ ഭാഗങ്ങളടക്കം കണ്ടെടുത്തു. എന്നാൽ, പിന്നീട് കാര്യമായി തിരച്ചിൽ നടന്നില്ല. കമ്യൂണിറ്റി കിച്ചൺ പ്രവർത്തനവും കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. മുന്നറിയിപ്പില്ലാതെ തിരച്ചിൽ അവസാനിപ്പിക്കുന്നതിനെതിരെ ദുരന്തബാധിതർ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ, തിരച്ചിൽ നടക്കുന്നുണ്ടെന്നാണ് ജില്ല കലക്ടർ ഡോ. ഡി.ആർ. മേഘശ്രീ പറയുന്നത്. 231 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ കാണാതായ 119 പേരെ ഉൾപ്പെടുത്തിയിട്ടില്ല. തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിന് ആഗസ്റ്റ് 14 വരെ 401 ഡി.എൻ.എ പരിശോധനകളാണ് നടന്നത്. ബന്ധുക്കളുടെ ഡി.എൻ.എയുമായി ഒത്തുനോക്കിയാണ് നിലവിൽ ആളുകളെ തിരിച്ചറിയുന്നത്.