സിംഗപ്പൂർ ഓപൺ ബാഡ്മിന്റണിൽനിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പ്രീ ക്വാർട്ടറിൽ സ്പെയിൻകാരി കരോലിന മരിനാണ് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ: 21-11, 11-21, 20-22.
ആദ്യ സെറ്റ് 21-11ന് പിടിച്ച സിന്ധുവിനെതിരെ രണ്ടാം സെറ്റിൽ കരോലിന അതേ സ്കോറിൽ തിരിച്ചടിച്ചു. വിജയിയെ നിശ്ചയിക്കുന്ന മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ 15-10നും പിന്നീട് 18-15നും ഇന്ത്യക്കാരി മുന്നിലെത്തിയെങ്കിലും അവസാനം വീറോടെ പോരാടി കരോലിന 22-20ന് ജയിച്ചുകയറുകയായിരുന്നു. ഇരുവരും പരസ്പരം ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ സിന്ധുവിന്റെ 12ാമത്തെയും തുടർച്ചയായ ആറാമത്തെയും തോൽവിയാണിത്. സിംഗപ്പൂർ ഓപണിനെത്തുംമുമ്പ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ഇന്തോനേഷ്യ മാസ്റ്റേഴ്സിലും മലേഷ്യൻ ഓപണിലും ഡെന്മാർക്ക് ഓപണിലുമെല്ലാം സിന്ധു കരോലിന മരിനോട് പരാജയപ്പെടുകയായിരുന്നു.
2022ലെ സിംഗപ്പൂർ ഓപണിലാണ് സിന്ധുവിന് അവസാനമായി കിരീടം ലഭിച്ചത്. പരിക്കിനെ തുടർന്ന് ആറ് മാസത്തോളം കളത്തിൽനിന്ന് വിട്ടുനിന്ന താരം ദിവസങ്ങൾക്ക് മുമ്പ് മലേഷ്യൻ മാസ്റ്റേഴ്സിന്റെ ഫൈനലിലേക്ക് മുന്നേറിയെങ്കിലും അന്തിമ പോരാട്ടത്തിൽ ചൈനയുടെ വാങ് ഷിയോട് 21-16, 5-21, 16-21 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു.