ന്യൂയോർക്: രണ്ടു മാസം നീണ്ട ഐ.പി.എൽ തിരക്കുകൾക്ക് ശേഷം ട്വന്റി20 ലോകകപ്പിനായി യു.എസിലെത്തിയ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി. ബിഗ് ആപ്പിൾ എന്ന് വിളിപ്പേരുള്ള ന്യൂയോർക് നഗരത്തിലാണ് രോഹിത് ശർമയും സംഘവുമിപ്പോൾ. സൂപ്പർ താരം വിരാട് കോഹ്ലി ഒഴികെയുള്ളവരെല്ലാം ഇതിനകം യു.എസിലെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ താരങ്ങൾ ആദ്യ ട്രെയിനിങ് സെഷനിലും പങ്കെടുത്തു. ടീമിന്റെ ഏക സന്നാഹ മത്സരം ശനിയാഴ്ച ബംഗ്ലാദേശിനെതിരെ നടക്കും.
മുഴുവൻ താരങ്ങളും വിവിധ ഐ.പി.എൽ ടീമുകൾക്കായി കളിച്ചുവരുകയായിരുന്നു. ന്യൂയോർക്കിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ചെറിയ പരിശീലനമുറകളാണ് ആദ്യ ദിനം നൽകിയത്. 25-27 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രാവിലെ താപനില. മലയാളി താരം സഞ്ജു സാംസണടക്കം, നിലവിലെ യു.എസിലെത്തിയ 14 താരങ്ങളും പരിശീലനം നടത്തി. ന്യൂയോർക്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങുന്നത് ഇതാദ്യമാണ്. പാകിസ്താൻ, യു.എസ്, അയർലൻഡ്, കാനഡ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് ഇന്ത്യ. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ആദ്യ മത്സരം.