ലാഹോർ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ തീവ്രവാദിയെന്ന് വിളിച്ച് പാകിസ്താൻ. ഫലസ്തീനിൽ ഇസ്രായേലിന്റെ ക്രൂരതകൾക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. നെതന്യാഹു ഒരു തീവ്രവാദിയും യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നയാളുമാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ശെരീഫിന്റെ രാഷ്ട്രീയ, പൊതുകാര്യ ഉപദേഷ്ടാവ് റാണ സനാവുല്ല പറഞ്ഞു.
ഇസ്രായേലിനെ വംശഹത്യയിൽ പിന്തുണക്കുന്ന കമ്പനികളെ കണ്ടെത്തി ബഹിഷ്കരിക്കാനും പാകിസ്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളെ കണ്ടെത്താനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും സനാവുല്ല പറഞ്ഞു.
അതേസമയം, ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പാകിസ്താനിൽ കഴിഞ്ഞ ദിവസം പ്രതിഷേധവും നടന്നു. ഫലസ്തീനിൽ ശാശ്വതമായ വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഫലസ്തീനിലേക്ക് 1000 ടൺ സഹായം അധികമായി നൽകുമെന്നും പാകിസ്താൻ അറിയിച്ചു. പാകിസ്താന്റെ നടപടിയെ സ്വാഗതം ചെയ്ത് ഹമാസും രംഗത്തെത്തി. രാജ്യത്തിന്റെ നടപടിയെ ഹമാസ് പ്രകീർത്തിക്കുകയും ചെയ്തു.