ജീവിതം പലർക്കും അദ്ഭുതങ്ങൾ കാത്തുവെച്ചിട്ടുണ്ടാകും. പാപ്വ ന്യൂഗിനിയിൽ 2000 ആളുകളെ മണ്ണിനടിയിലാക്കിയ ഉരുൾപൊട്ടലിൽ നിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ദമ്പതികൾ. ഒരു രാത്രി മുഴുവൻ പെയ്ത മഴയിലാണ് പാപ്വ ന്യൂഗിനിയിലെ എങ്ക പ്രവിശ്യയിലാണ് തിങ്കളാഴ്ച ശക്തമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. പാറക്കൂമ്പാരങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടാനുള്ള ശ്രമവും ദുഷ്കരമായി. പ്രവിശ്യയിലെ പ്രധാന റോഡ് തകർന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അതിനാൽ ഹെലികോപ്ടർ വഴി മാത്രമാണ് ദുരന്തബാധിത മേഖലയിലേക്ക് എത്തിച്ചേരാൻ സാധിച്ചത്.
ആറുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. 2000 ആളുകളെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ കരുതുന്നത്. അതിനിടയിലാണ് ദമ്പതികളെ രക്ഷപ്പെടുത്തിയത്. ‘പാറക്കൂമ്പാരങ്ങൾക്കിടയിൽ കിടക്കുമ്പോൾ മരണം മുന്നിൽ തന്നെയുണ്ടായിരുന്നു. ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ലെന്നാണ് കരുതിയത്. എന്നാൽ വലിയ പാറക്കഷ്ണങ്ങൾ ഞങ്ങളെ തൊടുക പോലും ചെയ്തില്ല. ജീവിതം ബാക്കിവെച്ച ദൈവത്തിന് നന്ദി. എട്ടുമണിക്കൂറോളമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത്.’-രക്ഷപ്പെട്ട ജോൺസണും ജാക്വിലിൻ യാൻഡവും പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ പേരെ ജീവനോടെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ കുറഞ്ഞുവരികയാണ്.
വെള്ളിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിനുശേഷം ആറ് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. രക്ഷാപ്രവർത്തനം ദിവസങ്ങളോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മരണസംഖ്യയിൽ മാറ്റമുണ്ടാകുമെന്ന് യു.എൻ അറിയിച്ചു.