റിയാദ്: പ്രവാസികളുടെ ആശ്രിതർക്ക് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ തൊഴിൽ ചെയ്യാനുള്ള അവസരമൊരുക്കി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഒകാസ് ഡെയ്ലി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രവാസികളുടെ ജീവിതരീതിയിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവരാൻ സഹായിക്കും.
ഈ സേവനം ലഭിക്കുന്നതിനായി അജീർ എന്ന പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യുക. ശേഷം അതിലെ ആശ്രിത സേവനം എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും നൽകി കരാർ പൂർത്തിയാക്കി സമർപ്പിക്കുക. അപ്പോൾ നിങ്ങൾക്ക് ആശ്രിത പെർമിറ്റ് ലഭിക്കും. ഈ സേവനം തികച്ചും സൗജന്യമാണ്. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത, സജീവമായ വാണിജ്യ രജിസ്ട്രേഷൻ നിലനിർത്തുന്ന , നിതാഖാത്തിന്റെ (സ്വദേശിവൽക്കരണം) നിയന്ത്രണങ്ങളിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങളിൽ തൊഴിൽ നോക്കുന്നവർക്കാണ് പെർമിറ്റ് ലഭിക്കുക.
തൊഴിൽ വ്യവസ്ഥകൾ, മറ്റ് സർക്കാർ നിയമങ്ങളുടെയും നിയന്ത്രണങ്ങൾ, സ്പോൺസർഷിപ്പ് കൈമാറ്റം എന്നിവ ആവശ്യമില്ലാതെ പ്രവാസികളുടെ ആശ്രിതർക്ക് തൊഴിൽ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, ആശ്രിതർക്കും പ്രവാസിക്കും സാധുതയുള്ള റസിഡൻസി പെർമിറ്റ് ഉണ്ടായിരിക്കണം എന്നും അജീർ പ്ലാറ്റ്ഫോമിൽ പറഞ്ഞിട്ടുണ്ട്. ആശ്രിതന് കുറഞ്ഞത് 18 വയസ് പ്രായം വേണം. കൂടാതെ ഒരു പ്രൊഫഷണൽ അക്രഡിറ്റേഷനും ഉണ്ടായിരിക്കണം. പ്രവാസിയുടെ പങ്കാളി, അവരുടെ ബന്ധുക്കൾ അല്ലെങ്കിൽ നിയമപരമായുള്ള രക്ഷകർത്താവ് എന്നിവർക്ക് ജോലിക്കായി അപേക്ഷിക്കാം.
വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ ഒരു പ്രവാസി ഗൈഡും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള എല്ലാ സേവനങ്ങളും വിശദീകരിച്ചിട്ടുണ്ട്. സകാത്ത്, നികുതി, കസ്റ്റംസ്, മാനവ വിഭവശേഷി, സാമൂഹിക വികസനം, ആഭ്യന്തരം, ആരോഗ്യം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ സേവനങ്ങളെക്കുറിച്ചും ഈ ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.