ഇരവിപുരം: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച സഹോദരിമാർ പിടിയിൽ. ആലുംമൂട് ചെറിയേല ചരുവിളവീട്ടിൽ ഗീത (43), ഗിരിജ (42) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം വൈകീട്ട് 3.45ഓടെ പുന്തലത്താഴത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 916 മുദ്ര പതിപ്പിച്ചിട്ടുള്ള 13 ഗ്രാം മുക്കുപണ്ടം പണയംവെക്കാനാണ് ഇരുവരും എത്തിയത്. സംശയംതോന്നി നടത്തിയ പരിശോധനയിൽ 916 മുദ്ര പതിപ്പിച്ച സ്വർണത്തകിട് വിളക്കി ചേർത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നിർദേശാനുസരണം എസ്.ഐ ജയേഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ രാജേശ്വരി, അമ്പു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.