ഗസ്സസിറ്റി: റഫയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 40 ആയി. 65 പേർക്ക് പരിക്കേറ്റു. സുരക്ഷിത സ്ഥലമാണ് ഈ ക്യാമ്പ് എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇസ്രായേലിന്റെ ബോംബിനു മുന്നിൽ ഒന്നും സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു. എട്ട് മിസൈലുകളാണ് ഈ ക്യാമ്പിലേക്ക് ഇസ്രായേൽ തൊടുത്തത്.-ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.
കൂടുതൽ ആളുകളും ടെന്റിനുള്ളിൽ കിടന്ന് പൊള്ളലേറ്റാണ് മരിച്ചതെന്നാണ് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. റഫയിൽ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുന്നത്. ആക്രമണം നടന്ന ടെന്റുകൾക്ക് സമീപം യു.എൻ കാമ്പ് പ്രവർത്തിക്കുന്നുണ്ട്. യു.എൻ കാമ്പുകൾക്ക് സമീപം ആക്രമണം നടത്തരുതെന്ന നിയമവും കാറ്റിൽപ്പറത്തിയാണ് ഇസ്രായേൽ ആക്രമണം.
റഫയുടെ പടിഞ്ഞാറ് ഭാഗത്ത് മുളകൊണ്ടാണ് താൽകാലിക അഭയാർഥി ക്യാമ്പ് നിർമിച്ചിരുന്നത്. ആക്രമണത്തിനു പിന്നാലെ ഇവിടെ വൻതീപ്പിടിത്തമുണ്ടായി. റഫയിൽ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്രായേലിന്റെ നരഹത്യ.