കിങ്സ്റ്റൺ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഹാട്രിക് വിക്കറ്റെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ആസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. സൂപ്പർ എട്ടിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ഹാട്രിക് നേട്ടം സ്വന്തമാക്കിയതോടെയാണിത്. നേരത്തെ, ബംഗ്ലാദേശിനെതിരായ മത്സരത്തിലും കമ്മിൻസ് ഹാട്രിക് നേടിയിരുന്നു.
18ാം ഓവറിലെ അവസാന പന്തിലും 20ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റ് വീഴ്ത്തിയാണ് കമ്മിൻസ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. 18ാം ഓവറിലെ അവസാന പന്തിൽ അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ രണ്ട് റണ്ണുമായി പുറത്തായി. കമ്മിൻസിന്റെ പന്തിൽ ടിം ഡേവിഡ് ക്യാച്ചെടുത്തായിരുന്നു ക്യാപ്റ്റന്റെ മടക്കം. 20ാം ഓവർ എറിയാനെത്തിയ കമ്മിൻസ് ആദ്യ പന്തിൽ തന്നെ കരിം ജന്നത്തിന്റെ (13 റൺസ്) വിക്കറ്റെടുത്തു. ഇത്തവണയും ക്യാച്ചെടുത്തത് ടിം ഡേവിഡ്. തൊട്ടടുത്ത പന്തിൽ ഗുലാബ്ദിൻ നയിബിനെയും (പൂജ്യം) പുറത്താക്കി കമ്മിൻസ് തുടർച്ചയായ രണ്ടാം ഹാട്രിക് ആഘോഷിച്ചു.
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഡി.എൽ.എസ് നിയമപ്രകാരം 28 റൺസിനാണ് ഓസീസ് ജയിച്ചുകയറിയത്. 18ാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ മഹ്മൂദുല്ല, മെഹ്ദി ഹസൻ എന്നിവരെ പുറത്താക്കിയ കമ്മിൻസ് അവസാന ഓവറിലെ ആദ്യ പന്തിൽ തൗഹീദ് ഹൃദോയിയെയും മടക്കിയാണ് ഹാട്രിക്കിലെത്തിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കായിരുന്നു കമ്മിൻസിന്റേത്.