ബംഗളൂരു: ബംഗളൂരുവിലെ മൂന്നു കിടപ്പ്മുറികളുള്ള ഫ്ലാറ്റിൽ ഒപ്പം താമസിക്കാൻ ആളെ തേടി യുവതി. ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളിലാണ് ബംഗളൂരുവിൽ താമസിക്കുന്ന വൻഷിത എന്ന യുവതി പരസ്യം നൽകിയത്. വിൽസൺ ഗാർഡനിൽ സ്ഥിതി ചെയ്യുന്ന അപാർട്മെന്റിൽ മൂന്ന് കിടപ്പു മുറികളാണുള്ളത്. അതിൽ ഒരു മുറിയാണ് പുതിയ ആൾക്ക് നൽകുക.
17000 രൂപയാണ് മാസ വാടക. ഡെപ്പോസിറ്റ് തുകയായി 70,000 വും വേണം. വലിയ കിടക്ക, കട്ടിൽ, എ.സി, ഗെയ്സർ, സ്റ്റോറേജ് യൂനിറ്റുകൾ, വോൾ മൗണ്ട് ഡെസ്ക് എന്നീ സൗകര്യങ്ങളും മുറിയിലുണ്ടാകും. കൂടാതെ അപാർട്മെന്റിൽ ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നീ സൗകര്യങ്ങളുമുണ്ട്.
ഒപ്പം കഴിയാനുള്ള ആൾക്ക് ചില ഡിമാന്റുകൾ വേണമെന്നും വൻഷിത മുന്നോട്ട് വെക്കുന്നുണ്ട്. സഹവാസിയായി എത്തുന്നവർ യുവതികളായിരിക്കണം. ഹിന്ദി സംസാരിക്കാൻ അറിയണം. മാത്രമല്ല വെജിറ്റേറിയൻ മാത്രമേ കഴിക്കാൻ പാടുള്ളൂ. എന്നാൽ പുകവലിക്കുന്നതിനും മദ്യപിക്കുന്നതിനും ഉച്ചത്തിൽ പാട്ട് വെക്കുന്നതിനും പ്രശ്നമുണ്ടാക്കാൻ പാടില്ല.അതുപോലെ മൃഗങ്ങളെ വളർത്താനും താൽപര്യം കാണിക്കണം. പോസ്റ്റ് വളരെ വേഗമാണ് ആളുകൾ ഏറ്റെടുത്തത്.
വൻഷിതയുടെ ഡിമാന്റിനെ കുറിച്ച് പലർക്കും രണ്ടഭിപ്രായമാണുള്ളത്. മദ്യപാനവും പുകവലിയും അനുവദിക്കുന്ന ആൾ വീട്ടിൽ സസ്യാഹാരികളെ മാത്രം താമസിപ്പിക്കാൻ തീരുമാനിച്ചതിലെ മാനദണ്ഡമാണ് പലരും ചോദ്യം ചെയ്യുന്നത്. മാംസം കാണുന്നത് തന്നെ തനിക്ക് അരോചകമാണ് എന്നാണ് അതിന് യുവതി നൽകിയ മറുപടി.