പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന് ജന്മനാട് കണ്ണീരോടെ വിടനൽകി. മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നവീന്റെ മൃതദേഹം സംസ്കരിച്ചു.
ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതക്ക് തീ കൊളുത്തി. നേരത്തെ, പത്തനംതിട്ട കലക്ടറേറ്റിലെ പൊതുദർശനം അതിവൈകാരിക രംഗങ്ങൾക്കാണ് സാക്ഷിയായത്. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും സഹപ്രവർത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലിയർപ്പിച്ചു.
മന്ത്രിമാരായ കെ. രാജൻ, വീണാ ജോര്‍ജ് എന്നിവർ കലക്ടറേറ്റിലെ പൊതുദർശനത്തിന് നേതൃത്വം നൽകി. പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹപ്രവര്‍ത്തകനായിരുന്ന നവീന്‍ കണ്ണീരോടെയാണ് വിട നല്‍കിയത്. കലക്ടറേറ്റിലെ പൊതുദര്‍ശനത്തിനുശേഷം 11.30നാണ് മൃതദേഹം മലയാലപ്പുഴയിലെ വീട്ടില്‍കൊണ്ടുവന്നത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്കിയപ്പോള് കണ്ടുനിന്നവരുടേയും കണ്ണ് നിറഞ്ഞു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ടുനിന്നവർക്ക് നോവായി.
സഹോദരന് അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങൾ അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് മൂന്നു മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്. നവീന്റെ മൃതദേഹം ചിതയിലേക്കെത്തിക്കാൻ റവന്യൂമന്ത്രിയും ഒപ്പംചേർന്നു.