പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചേർന്ന ബി.ജെ.പി യോഗം ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം ബഹിഷ്കരിച്ചു. വെള്ളിയാഴ്ച നടന്ന യോഗത്തിൽ നിന്ന് പാലക്കാട് നഗരസഭ അധ്യക്ഷ, വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, മുതിർന്ന നേതാവ് എൻ. ശിവരാജൻ, ഭൂരിപക്ഷം കൗൺസിലർമാർ എന്നിവരാണ് വിട്ടുനിന്നത്.
ഇവരിലേറെയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ്. ലോക്സഭ സ്ഥാനാർഥിയായിരുന്ന സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാൻ ഔദ്യോഗിക വിഭാഗം ശ്രമിക്കുന്നതിനിടെയാണ് പാർട്ടിക്കുള്ളിൽ പ്രതിഷേധമുയരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഫണ്ട് വെട്ടിച്ചെന്ന് ആരോപണമുയർന്നയാളെ തെരഞ്ഞെടുപ്പ് ചുമതലയിൽ കൊണ്ടുവന്നതിലും ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന് സ്വാഗതമർപ്പിച്ച് നഗരത്തിൽ ഫ്ലക്സ് ഉയർത്തിയിരുന്നു. പാലക്കാട് നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരും ശോഭ അനുകൂലികളാണ്. ആർ.എസ്.എസ് നേതൃത്വത്തിലും സംഘ്പരിവാർ സംഘടനകളിലും മുൻതൂക്കം ശോഭക്കാണ്.