തിരുവനന്തപുരം : അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 62 കാരന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.
2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവരം കഠിനംകുളം പൊലീസിൽ അറിയിച്ചു. പ്രതി നടത്തിയത് ക്രൂരമായ പ്രവർത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ കൂടിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.