സൗത്ത് ഇന്ത്യൻ സിനിമപ്രേമികൾ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ് ഭീം എന്ന മികച്ച ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാന കുപ്പായമണിയുന്ന ചിത്രമാണ് വേട്ടയ്യൻ. ജ്ഞാനവേലുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും സിനിമയെ വാണിജ്യപരമായി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതിനെക്കുറിച്ചും രജനികാന്ത് തുറന്നുപറഞ്ഞിരുന്നു. ചെന്നൈയിൽ നടന്ന വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. ജ്ഞാനവേലിന്റെ കഥ കേൾക്കാൻ തന്നോട് ശുപാർശ ചെയ്തത് മകൾ സൗന്ദര്യയാണെന്നായിരുന്നു രജനികാന്തിന്റെ വെളിപ്പെടുത്തൽ.
‘ജയ് ഭീം’ എന്ന സിനിമ കാണുകയും അഭിനന്ദിക്കുകയും ചെയ്യുകയല്ലാതെ ജ്ഞാനവേലുമായി മുൻപരിചയം ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം കഥ പറഞ്ഞപ്പോൾ വളരെ ഇഷ്ടപ്പെട്ടു. എന്നാൽ സിനിമയുടെ നിർമാണ ചിലവ് കൂടുതലായതിനാൽ വാണിജ്യപരമായി ചിത്രീകരിക്കാൻ കഴിയുമോ എന്ന് ചോദിച്ചു. വാണിജ്യ ഘടകങ്ങൾ ചേർത്ത ശേഷം കഥ തിരികെ കൊണ്ടുവന്നാൽ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ പറഞ്ഞു.
ജ്ഞാനവേൽ തന്നോട് പത്ത് ദിവസമാണ് ആവശ്യപ്പെട്ടത്, രണ്ട് തവണ വിളിച്ചു. ‘സാർ, ഞാൻ ഇത് വാണിജ്യപരമായി ചെയ്യും. പക്ഷേ, നെൽസണെയും ലോകേഷ് കനകരാജിനെയും പോലുള്ള സംവിധായകർ ചെയ്യുന്നതുപോലുള്ള ഒരു സിനിമയായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവർ ചെയ്യുന്നതുപോലെ ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് എന്റെതായ രീതിയിലും ശൈലിയിലും നിങ്ങളെ അവതരിപ്പിക്കും എന്നായിരുന്നു ജ്ഞാനവേലിന്റെ മറുപടി. ഞാൻ പറഞ്ഞു, അതാണ് എനിക്കും വേണ്ടത് അല്ലെങ്കിൽ ഞാൻ നെൽസന്റെ ലോകേഷിൻന്റെയോ അടുത്തേക്ക് പോകുമായിരുന്നു. പിന്നീട് പത്തു ദിവസത്തിനുള്ളിൽ തിരികെ സ്ക്രിപ്റ്റുമായി എത്തി പറഞ്ഞു കേൾപ്പിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. രജനികാൻ പറഞ്ഞു.
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, അഭിരാമി, റിതിക, എന്നിവരടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിനുണ്ട്. ഒക്ട്ബോർ 10നാണ് ചിത്രം തിയറ്ററിലെത്തുക.