കറാച്ചി: കാമുകനെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കുടുംബത്തിലെ 13 പേരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈബത് ഖാൻ ബ്രോഹി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. മരണപ്പെട്ടതിൽ യുവതിയുടെ മാതാപിതാക്കളുമുണ്ട്.
ആഗസ്റ്റ് 19നായിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം അവശരായ കുടുംബാംഗങ്ങളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരും മരിക്കുകയായിരുന്നു. വിഷം കലർന്ന ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൊട്ടിയിൽ വിഷം കലർത്തിയതായി കണ്ടെത്തിയത്. വിവാഹത്തിന് സമ്മതിക്കാത്തതിനാൽ യുവതി കാമുകനുമായി ഗൂഢാലോചന നടത്തിയാണ് കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.