ചെന്നൈ: ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ വൈകാരിക കുറിപ്പുമായി തമിഴ് സിനിമതാരം രജനീകാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മെഗാസ്റ്റാർ അമിതാഭ് ബച്ചനും തന്നെ ആശുപത്രിയിൽ സന്ദർശിച്ചവർക്കും രജനീകാന്ത് നന്ദിയറിയിച്ചു. അസുഖബാധിതനായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് രജനീകാന്തിനെ അഡ്മിറ്റ് ചെയ്തത്.
അസുഖബാധിതനായ സമയത്ത് വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസ അറിയിച്ച രാഷ്ട്രീയസുഹൃത്തുക്കൾക്കും സിനിമയിലെ സഹപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്ന് രജനീകാന്ത് പറഞ്ഞു. തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിച്ച ആരാധകർക്ക് പ്രത്യേകം നന്ദി അറിയിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞു.
മറ്റൊരു പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിതാഭ് ബച്ചനും രജനീകാന്ത് പ്രത്യേകം നന്ദിയറിയിക്കുകയും ചെയ്തു. താങ്കളുടെ കരുതലിനും തന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചതിനും നന്ദിയറിയിക്കുകയാണെന്നായിരുന്നു മോദിക്ക് വേണ്ടിയുള്ള പോസ്റ്റിൽ രജനീകാന്ത് കുറിച്ചു.
ഒക്ടോബർ മൂന്നിന് രാവിലെ 11 മണിയോടെയാണ് രജനീകാന്ത് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഹൃദയത്തിന് തകരാറുണ്ടായതിനെ തുടർന്ന് രജനീകാന്തിന് ശസ്ത്രക്രിയ നടത്തി സ്റ്റെന്റ് ഇട്ടിരുന്നു. രജനീകാന്ത് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് മകൾ സൗന്ദര്യ രജനീകാന്ത് ക്ഷേത്രസന്ദർശനം നടത്തുകയും ചെയ്തിരുന്നു.