കൊച്ചി: സ്വകാര്യ ബസിൽ സ്ത്രീകളെ ശല്യം ചെയ്യുകയും പുകവലിക്കുകയും ഇത് ചോദ്യം ചെയ്ത കണ്ടക്ടറെ മർദിക്കുകയും ചെയ്ത കേസിലെ മൂന്നു പ്രതികൾ കൂടി പിടിയിലായി. വൈപ്പിൻ വളപ്പ് മണിയന്തറ വീട്ടിൽ എം.എസ്. സനീഷ്(29), ചേരാനല്ലൂർ കച്ചേരിപ്പടി വാരിയത്ത് ഹൗസ് അരുൾ സെബാസ്റ്റ്യൻ (25), ചേരാനല്ലൂർ കുന്നുംപുറം പടിപ്പുരക്കൽ പി.ജെ. ജിതീഷ് (27) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ പുതുവൈപ്പ് സ്വദേശി ജോബി ജോസഫ്(30), കാക്കനാട് സ്വദേശി സി.എസ്. ഷാജി (27) എന്നിവരെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു.
വ്യാഴാഴ്ച രാവിലെ കാക്കനാട്-തോപ്പുംപടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്റ്റോപ്പിൽ നിന്ന് കയറിയ പ്രതികൾ ബസിൽ കയറി ബീഡി വലിക്കുകയും ബസിലുണ്ടായിരുന്ന സ്ത്രീകൾക്ക് ശല്യമുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത കണ്ടക്ടർ രഞ്ജിത്തിനെ മർദിച്ചവശനാക്കി. ഇതേതുടർന്ന് ഡ്രൈവർ നേരെ ബസ് സെൻട്രൽ സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജോബിയെയും ഷാജിയെയും അന്നുതന്നെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അനൂപ്, സി.പി.ഒ ഹരീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികൾ നിരവധി ക്രിമിനൽ കേസുകൾ ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു.