മലയാള സിനിമ ഫീൽഡിൽ എഡിറ്ററാണ് ഷമീർ മുഹമ്മദ്. മുൻ കാലത്ത് സ്പോട്ട് എഡിറ്ററായിരുന്ന ഷമീർ പിന്നീട് സ്വതന്ത്രമായി എഡിറ്റിങ് ആരംഭിക്കുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ ചാർളിയിലാണ് അദ്ദേഹം എഡിറ്ററായി ആദ്യമെത്തിയത്. പിന്നീട് അങ്കമാലി ഡയറീസ്, ഒരു മെക്സിക്കൻ അപാരത, വില്ലൻ, ഹെലൻ, അജഗജാന്തരം, ടർബോ, എആർഎം തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ ഷമീർ മുഹമ്മദ് ഭാഗമായിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു രംഗത്തിന്റെ എഡിറ്റിങ് അനുഭവം പറയുകയാണ് ഷമീർ. മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലെ രംഗത്തെ കുറിച്ചായിരുന്നു ഷമീർ സംസാരിച്ചത്. ഒരോ സിനിമക്കും അതിന് അനുസരിച്ചുള്ള പ്രേക്ഷകരുണ്ടെന്നും അതിന് അനുസരിച്ചാണ് താൻ എഡിറ്റ് ചെയ്യാറുള്ളതെന്നും ഷമീർ പറയുന്നു.
‘ഓരോ സിനിമയും അതിന്റെ പ്രേക്ഷകർക്ക് അനുസൃതമായാണ് ഞാൻ എഡിറ്റ് ചെയ്യാറുള്ളത്. ചില സിനിമകൾ 45 വയസ്സിന് മുകളിലുള്ളവരായിരിക്കും കാണാൻ പോകുന്നത്. ചെറുപ്പക്കാരായിരിക്കും ചില സിനിമകളുടെ പ്രേക്ഷകർ. ചില സിനിമകൾ എല്ലാ തരം പ്രേക്ഷകരും കാണും. ഓരോരുത്തരുടയും ക്ഷമയയുടെ അളവ് വ്യത്യസ്തമാണ്. ചില രംഗങ്ങൾ കൂടുതൽ കാണിച്ചാൽ ബോറടിക്കും. ചിലത് കുറച്ച് മാത്രം കാണിച്ചാൽ മതിയാവും.
വില്ലൻ എന്ന ചിത്രത്തിലെ ഇമോഷണൽ സീൻ എടുത്താൽ, ആ രംഗത്തിൽ ക്ലാപ്പ് ബോർഡ് മാത്രമേ കട്ട് ചെയ്തു കളഞ്ഞിട്ടുള്ളൂ. അതിന് ശേഷമുള്ള എല്ലാം അങ്ങനെ തന്നെ ഉണ്ടായിരുന്നു. എനിക്ക് ഏറെ ഇഷ്ടപ്പെട്ട രംഗമാണത്. അതിൽ ഒന്നും കട്ട് ചെയ്തു കളയാൻ തോന്നിയില്ല,’ ഷമീർ മുഹമ്മദ് പറഞ്ഞു.
ബി. ഉണ്ണികൃഷ്ണനൻ മോഹൻലാൽ കൂട്ടുക്കെട്ടിലെത്തിയ ചിത്രത്തിലെ ഏറെ ചർച്ചയായ രംഗത്തെ കുറിച്ചാണ് ഷമീർ സംസാരിച്ചത്. ബി. ഉണ്ണികൃഷ്ണനൊപ്പം കോടതി സമക്ഷം ബാലൻ വക്കീൽ, ആറാട്ട് എന്നീ സിനിമകളിൽ എഡിറ്ററായും ഗ്രാൻഡ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് തൂങ്ങിയ സിനിമകളിൽ സ്പോട്ട് എഡിറ്ററായും ഷമീർ മുഹമ്മദ് പ്രവൃത്തിച്ചിട്ടുണ്ട്.