കോയമ്പത്തൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ താരസ്ഥാനാർഥിയായ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ വിയർക്കുന്നു. ബി.ജെ.പിയുടെ ‘സിങ്കം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അണ്ണാമലൈ കോയമ്പത്തൂരിൽ 8000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. ഡി.എം.കെയുടെ ഗണപതി രാജ്കുമാറാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. തപാൽ വോട്ടെണ്ണലിൽ തന്നെ ഡി.എം.കെ 5127 വോട്ടുകൾക്ക് മുന്നേറ്റം കാഴ്ചവെച്ചു.
2019 ലെ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി പി.ആർ. നടരാജനാണ് കോയമ്പത്തൂരിൽ വിജയിച്ചത്. ഈ സീറ്റ് ഇത്തവണ ഡി.എം.കെക്ക് കൈമാറുകയാണ്. അന്ന് സി.പി.എമ്മിലെ പി.ആർ. നടരാജൻ 5,71,150 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി 3,92,007 വോട്ടുകളാണ് നേടിയത്. 1999ൽ ബി.ജെ.പി കോയമ്പത്തൂരിൽ വിജയം കൈവരിച്ചിരുന്നു. ഇത്തവണ എക്സിറ്റ് പോളുകളിൽ കോയമ്പത്തൂരിൽ കടുത്ത മത്സരമാണ് പ്രവചിച്ചത്.