കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ കോർപറേഷൻ സ്റ്റേഡിയത്തിൽ കളിച്ച മത്സരങ്ങളെല്ലാം സമനിലയിലാണ് അവസാനിച്ചത്. ഇന്നെങ്കിലും വിജയക്കൊടി പാറുമെന്ന പ്രതീക്ഷയിലാണ് കാണികൾ. ആറാം റൗണ്ടിന്റെ കന്നി മത്സരത്തിൽ ശനിയാഴ്ച ഏറ്റുമുട്ടുക പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ കണ്ണൂർ വാരിയേഴ്സും അവസാനക്കാരായുള്ള തൃശൂർ മാജികും. കഴിഞ്ഞ അഞ്ചു കളികളിൽ രണ്ടു വിജയവും മൂന്നു സമനിലയും നേടി ഒമ്പത് പോയന്റാണ് കണ്ണൂരിന്റെ യോദ്ധാക്കൾക്കുള്ളത്. ഇതുവരെയും പരാജയമറിഞ്ഞിട്ടില്ലാത്ത കണ്ണൂർ വാരിയേഴ്സ് ഒരുതവണ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് തൃശൂരിനെതിരെ വീണ്ടും വിജയ പ്രതീക്ഷക്കിറങ്ങുന്നത്. അഞ്ചു കളിയിൽ മൂന്നു പരാജയവും രണ്ട് സമനിലയും നേടി രണ്ട് പോയന്റ് മാത്രമാണ് തൃശൂരിനുള്ളത്. അവസാന കളിയിൽ ശക്തരായ കാലിക്കറ്റ് എഫ്.സിക്കെതിരെ 2-2ന്റെ സമനില നേടിയ ആത്മവിശ്വാസമാണ് തൃശൂരിനുള്ളത്. കണ്ണൂർ വാരിയേഴ്സും കാലിക്കറ്റ് എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും 1-1ന്റെ സമനിലയിലായിരുന്നു. അതേ സ്റ്റേഡിയത്തിൽ കാലിക്കറ്റിനെ സമനിലയിൽ പിടിച്ച ആത്മവിശ്വാസമാണ് കണ്ണൂരിനെതിരെ ഒരിക്കൽകൂടിയുള്ള മത്സരത്തിൽ തൃശൂർ മാജിക്കിനുള്ളത്.
പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ തൃശൂർ മാജികും കണ്ണൂർ വാരിയേഴ്സും ഏറ്റുമുട്ടിയപ്പോൾ 1-2ന് കണ്ണൂർ വാരിയേഴ്സ് മാന്ത്രിക പ്രകടനം കാഴ്ചവെച്ച് വിജയം നേടിയിരുന്നു. സ്പാനിഷ് നായകൻ അഡ്രിയാൻ സെർഡിനേറക്ക് കീഴിൽ അണിനിരക്കുന്ന ടീമിനെതിരെ പിടിച്ചുനിൽക്കാൻ തൃശൂരിന് വിയർത്തുകളിക്കേണ്ടിവരും.
സി. വിനീത്, ഘോഷ് സൻജിബാൻ, േജാർജ് ജെസ്റ്റിൻ, സർകാർ അഭിജിത്ത്, അന്റോണ ഹെന്റി, ആൽവ്സ് ബരീറോ, അപാരെസിഡോ ടോസ്കനോ, ആദിൽ പി, വൈ. ദാനി, സിൽവ ഡെ, എം. മോഹനൻ, അറ്റിമെലേ, ഹക്ക്, സഫ്നാദ് എന്നിവർ ആദ്യ ലൈനപ്പിൽ ഇടംപിടിച്ചാൽ മികച്ച കളിയാകും തൃശൂർ പുറെത്തടുക്കുക. ക്യാപ്റ്റൻ സ്പെയിൻ താരം അർഡിയൻ സർഡിനേറോ കോർപ, പ്രതിരോധക്കാരായ വികാസ്, മുൻമുൻ, അൽവാരോ അൽവാരസ്, മിഡ്ഫീൽഡറായ പ്രഗ്യാൻ, ആസ്യർ ഗോമസ്, േഫാർവേഡുകളായ റിഷാദ് ഗഫൂർ, അലിസ്റ്റർ അന്തോണി, ഗോൾകീപ്പർ അജ്മൽ, ഫഹീസ്, ലവ്സാംബ, ഗ്രാൻഡേ സെറാനോ എന്നിവർ കണ്ണൂരിന്റെ ആദ്യ ഇലവനിൽ ഇടംനേടുന്നതോടെ തൃശൂരിനും പിടിച്ചുനിൽക്കാൻ കളംനിറഞ്ഞു കളിക്കേണ്ടിവരും.