തിരുവന്തപുരം: അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണം കുറ്റാരോപിതരെ രക്ഷിക്കുന്നതിനായുള്ള ഒത്തുകളി ആയിരുന്നു എന്ന് വിവരാവകാശ രേഖകളിലൂടെ വ്യക്തമാവുകയാണെന്നും
അന്വേഷണത്തിന് കുറ്റാരോപിതന്റെ ജൂനിയറും അതേ റാങ്കിലുമുള്ള ഉദ്യോഗസ്ഥയെ നിയോഗിച്ചതുതന്നെ അന്വേഷണ നടപടികള്‍ അട്ടിമറിക്കുന്നതിനാണ് എന്നും അനീഷ്യ ഐക്യദാർഢ്യ സമിതി ആരോപിച്ചു.
കേസിലെ നിര്‍ണായക തെളിവായ ആത്മഹത്യാ കുറിപ്പ് അന്വേഷണ ഉദ്യോഗസ്ഥ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ളവര്‍ അനീഷ്യക്ക് എതിരെ ഗൂഢാലോചന നടത്തി എന്ന് ബോധ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പ് ബോധപൂര്‍വം അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അന്വേഷണത്തില്‍, കൂടുതല്‍ പേര് കുറ്റാരോപിതര്‍ക്ക് അനുകൂലമായാണ് മൊഴി നല്‍കിയത് എന്ന് വരുത്തിതീര്‍ക്കാന്‍ അനീഷ്യയെ കൂട്ടം ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചവിവരം നേരിട്ട് അറിയാവുന്നവരുടെ മൊഴി എടുക്കാന്‍ തയ്യാറായില്ല. ഡി.ഡി.പി (അഡ്മിനിസ്ട്രേഷന്) ആയിരുന്ന പ്രേംനാഥ് ഇത്തരത്തില്‍ മൊഴി എടുക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ട ആളാണ്. ഇദ്ദേഹം മൊഴി നല്കാന് തയ്യാറാണ് എന്ന് രേഖാമൂലം അറിയിച്ചിട്ടും അദ്ദേഹത്തെ ഒഴിവാക്കി. വിവരാവകാശ നിയമപ്രകാരം അക്കാര്യം അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ആരും സ്വമേധയാ മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ല എന്ന മറുപടിയാണ് ലഭ്യമാക്കിയത്. കുറ്റാരോപിതനായ ഡി.ഡി.പി അബ്ദുള്‍ ജലീല്‍ പ്രത്യേക യോഗം വിളിച്ച് സഹപ്രവര്‍ത്തകരുടെ മുന്നിലിട്ട് അനീഷ്യയെ തേജോവധം നടത്തിയതിന്റെ ശബ്ദരേഖ കയ്യിലുള്ള അഡ്വ.രശ്മിയേയും തെളിവെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി. ഏതൊരു അന്വേഷണം പ്രഖ്യാപിക്കുമ്പോഴും ഏതെല്ലാം കാര്യങ്ങളില്‍ അന്വേഷണം നടത്തണം എന്ന ടേംസ് ഓഫ് റഫറന്‍സ് ഉണ്ടാവും. എന്നാല്‍, ഈ അന്വേഷണത്തിന് അത്തരത്തിലുള്ള ഒരു സംഗതിയും ഉണ്ടായിരുന്നില്ല എന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായെന്ന് സമിതി ആരോപിച്ചു. അനീഷ്യ ആത്മഹത്യക്കു മുമ്പ് പുറത്തുവിട്ട അഞ്ച് ശബ്ദ സന്ദേശങ്ങളും അവയില്‍ പറയുന്ന കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ ഒരു രേഖയും ലഭ്യമല്ല. അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പുറപ്പെടുവിച്ച ഉത്തരവില്‍, അന്വേഷണത്തിന് ആവശ്യമായ മെറ്റീരിയലുകള്‍, റിപ്പോര്‍ട്ടുകള്‍, വാര്‍ത്താ ശകലങ്ങള്‍ എന്നിവ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അന്വേഷണ ഉദ്യോഗസ്ഥക്ക് കൈമാറണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അത്തരം ഒരു രേഖയും കൈമാറിയതായി രേഖയില്ല. ഇത്തരത്തില്‍ രേഖകള്‍ കൈമാറാന്‍ നിയുക്തനായ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഗൂഡാലോചനയില്‍ പങ്കുകാരനാണെന്ന് അനീഷ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പരമാര്ശിക്കപ്പെട്ട ഉദ്യോഗസ്ഥനാണ്.
അനീഷ്യക്ക് വിദഗ്ദ ചികില്‍സ നിഷേധിക്കുന്ന തരത്തില്‍ അവധി അനുമതിയില്‍ സ്റ്റേഷന് വിട്ട് പോവരുതെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. അവധി എടുക്കാതെ ജോലിക്ക് ഹാജരാവാതിരുന്ന കുറ്റാരോപിതന് എ.പി.പി ശ്യാം കൃഷ്ണ നല്കിയ അവധി അപേക്ഷകള്‍ അന്വേഷണ ഉദ്യോഗസ്ഥ പരിശോധനയ്ക്ക് വിധേയമാക്കാതെ ഇദ്ദേഹം ആരോപണ വിധേയമായ ദിവസങ്ങളില്‍ അവധി എടുത്തു എന്ന് കളവായി റിപ്പോര്‍ട്ട് ഉണ്ടാക്കി. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും കുറ്റാരോപിതരെ രക്ഷിക്കുന്നതിനു വേണ്ടി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ബോധ്യപ്പെടുന്നതാണ്. ഈ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയാണ് കുറ്റാരോപിതര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയത്. ഈ ജാമ്യം റദ്ദ് ചെയ്യുന്നതിന് അനീഷ്യ ഐക്യദാര്‍ഢ്യ സമിതിയും അനീഷ്യയുടെ കുടുംബവും കോടതിയെ സമീപിക്കും. കുറ്റാരോപിതരെ വെള്ളപൂശുന്നതിനായി വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാറിന് ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടും കോടതിയെ സമീപിക്കുമെന്ന് ഐക്യദാർഡ്യ സമിതി അറിയിച്ചു
The post അനീഷ്യയുടെ ആത്മഹത്യ : വകുപ്പുതല അന്വേഷണം കുറ്റാരോപിതരെ രക്ഷിക്കാനെന്ന് സമരസമിതി appeared first on Keralabhooshanam Daily.